Thursday, April 26, 2007

ലവ്‌ ഇന്‍ ജപ്പാന്‍

"കൊനി ച്ചുവാ..."

തല തറയില്‍ തട്ടുമാറുള്ള നമസ്കാരവും താളത്തിലുള്ള അഭിവാദ്യവും കേട്ടുകൊണ്ടാണു ഉള്ളില്‍ കടന്നത്‌. ഒരു സിംഗപ്പൂര്‍ വാസിക്ക്‌ അന്യമായ ഇളം തണൂപ്പില്‍ നിന്നും കെട്ടിടത്തിനുള്ളിലെ നേരിയ ചൂടിലേക്കു കടന്നപ്പോള്‍ അസഹിഷ്ണുത തോന്നിയെങ്കിലും മൊട്ടത്തലയന്‍ ഗൈഡിന്റെ മുറി ഇംഗ്ലീഷിലെ നര്‍മ്മരസം ശ്രദ്ധ മുഴുവന്‍ ആകര്‍ഷിച്ചു.

"ഐ വര്‍ക്ക്‌ ഇന്‍ ഷൂ മേക്കിങ്ങ്‌ കമ്പനി ആന്‍ ഡ്‌ വീ ആള്‍സോ ഹാവ്‌ സ്റ്റ്രൈക്സ്‌ ആന്‍ ഡ്‌ പ്രൊട്ടെസ്റ്റ്സ്‌ ഹിയര്‍"
"ആസ്‌ യു മൈട്ട്‌ നൊ, വി ഓവര്‍ വര്‍ക്ക്‌ ഓണ്‍ ദോസ്‌ ഡെയ്സ്‌..."
"ബട്ട്‌ വി ഒണ്‍ലി മേയ്ക്ക്‌ ദ റൈറ്റ്‌ ഒണ്‍സ്‌ ..."

അപ്രതീക്ഷിതമായാണു ഈ യാത്രയ്ക്കു തിരിക്കേണ്ടതായി വന്നത്‌. ആവശ്യക്കാരന്റെ അനൌചിത്യം "ഗൃഹസ്ഥാശ്രമ"ത്തിലെ ആദ്യത്തെ വിഷുവും അതിനെത്തുടര്‍ന്നുള്ള ആഘോഷങ്ങളും തട്ടി നിരപ്പാക്കുമെന്നു സ്വപ്നേപി വിചാരിച്ചതല്ല. "പക്ഷിപ്പനി"യും മറ്റത്യാഹിതങ്ങളും ഒളിച്ചിരിക്കുന്ന ഈയൊരു സമയത്തെ യാത്രയിലെ അപകടങ്ങളും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കുമൊക്കെ നിരത്തിയിട്ടും "ഋഷഭേ കര്‍ണപുടേ ന വേദം പാരായണം" എന്നു പറഞ്ഞതു പോലെ അവയെല്ലാം മേലുദ്യോഗസ്ഥന്റെ ദേഹത്തു തട്ടി തിരിച്ചു വന്നു. അന്യത്ഥാ ചിന്തിതം കാര്യം ദൈവം അന്യത്ര ചിന്തയേല്‍ എന്നു വിചാരിച്ചാശ്വസിച്ചു.ഉദയ സൂര്യന്റെ നാട്‌.

ജപ്പാനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എപ്പോഴും ഒരു പടി മുന്നിലായിരുന്നു. അധ്വാനത്തിന്റെയും വൃത്തിയുടെയും സമയ കൃത്യതയുടേയും കാര്യത്തില്‍ അദ്വിതീയര്‍. മണിക്കൂറില്‍ മുന്നൂറ്റമ്പത്‌ കിലോമീറ്ററില്‍ ചീറിപ്പായുന്ന ഷിന്‍ കാന്‍സെനുകള്‍, സ്വയം വ്യത്തിയാക്കുന്ന ടോയിലെറ്റുകള്‍, സ്വയം പാര്‍ക്കു ചെയ്യുന്ന കാറുകള്‍... കാറിലായാലും ക്യാമറയിലായാലും ജപ്പാന്‍ എന്നും ഒരു അത്ഭുതം തന്നെയായിരുന്നു.

ഔദ്യോഗിക കാര്യങ്ങളൊക്കെ ഒരു വിധം തീര്‍ത്തു. വാരാന്ത്യത്തിലെ ഒരു ദിവസം ജപ്പാനിലെ അതിശയങ്ങള്‍ കാണാന്‍ തീരുമാനിച്ചു. ജപ്പാനിലെ മറ്റൊരു സുഹ്യത്ത്‌ ഒപ്പം വന്ന് വഴികാട്ടാമെന്നേട്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കുറച്ച്‌ നേരത്തേ തന്നെ ഉച്ച ഭക്ഷണമൊക്കെ കഴിച്ച്‌ സുഹ്യത്തിനെ കാത്തിരിക്കുമ്പൊള്‍ മനസു നിറയെ ആകാംഷയായിരുന്നു. നിറഞ്ഞ വയറുമായി എയര്‍ കണ്ടീഷന്റെ ഇളം തണുപ്പില്‍ ഹോട്ടല്‍ ലോബിയിലെ പതുപതുത്ത സോഫയിലിരിക്കുമ്പോള്‍ കണ്ണുകളില്‍ ഉറക്കം ഓടിയെത്തുന്നുണ്ടായിരുന്നു.

തമാശകളൊക്കെ കഴിഞ്ഞ്‌ ഗൈഡ്‌ "മാജിക്കല്‍ റിയാലിറ്റി ക്യൂബി" നെപ്പറ്റിപ്പറയാന്‍ തുടങ്ങി. വിര്‍ച്ച്യുല്‍ റിയാലിറ്റിയുടെയും സാറ്റലൈറ്റ്‌ ഫോട്ടോ ഗ്രാഫിയുടേയും ടെക്നിക്കുകള്‍ ഉപയോഗിച്ച്‌ ഭൂമിയുടെ ഓരോ കോണും അതാത്‌ സമയം വീക്ഷിക്കാവുന്ന അത്ഭുതക്കണ്ണാടി. മുപ്പത്തിയാറോളം സാറ്റലൈറ്റുകളെയുപയോഗിച്ച്‌ നൂറുകണക്കിനു മില്ല്യണ്‍ ഡോളറുകള്‍ ചെലവഴിച്ച്‌ ഉണ്ടാക്കിയിരിക്കുന്ന ഇന്ദ്രജാലം. നൂറോളം അമേരിക്കന്‍ ഡോളറുകള്‍ മുടക്കണമെന്നാല്‍ക്കൂടി ഇത്രത്തോളമെത്തിയിട്ട്‌ ഇതൊന്നു പരീക്ഷിക്കാതിരിക്കുന്നത്‌ ആഗ്രയിലെത്തിയിട്ട്‌ താജ്മഹല്‍ കാണാതിരിക്കുന്നത്‌ പോലെ, പാരീസിലെത്തിയിട്ട്‌ ഈയ്ഫല്‍ ടവറില്‍ കയറാതിരിക്കുന്നതു പോലെയല്ലേ...

ഒരുപാട്‌ നേരം ക്യൂവില്‍ നിന്നിട്ടാണു ടിക്കറ്റു കിട്ടിയത്‌. ശീതീകരിച്ച ഒരു ചെറിയ മുറിയിലേയ്ക്കാണു ആനയിക്കപ്പെട്ടത്‌. നാലു പാടും ചുറ്റിയടയ്ക്കപ്പെട്ട്‌, ഒരേ ഒരു വാതിലോടു കൂടിയ ചെറിയ മുറി. മസ്സാജ്‌ ചെയറു പോലെ ആധുനികമായ ഒരു കസേര മാത്രമാണു റൂമില്‍. കസേരയിലിരുത്തുന്നതിനു മുമ്പായി ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന രീതിയിലുള്ള ഒരുതരം സ്യൂട്ട്‌ ധരിപ്പിച്ചു. ഹെല്‍മെറ്റ്‌ പോലുള്ള കണ്ണാടി ധരിപ്പിക്കുന്നതിനു മുമ്പായി മാജിക്‌ ക്യൂബ്‌ കണ്ട്രോളുകളെപ്പട്ടിയും നാവിഗേഷന്‍ രീതികളെപ്പട്ടിയും ചുരുക്കിപ്പറഞ്ഞുതന്നു. ഏതു സമയത്തും ഹെല്‍പ്പ്‌ ബട്ടനുകള്‍ ഉപയോഗിച്ച്‌ സഹായം തേടാം. "സുഖയാത്ര" ആശംസിച്ച്‌ സഹായി യാത്രയായി.വളരെ അനായാസമായാണു എല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. ഭൂമിയുടെ ഒരു ത്രിമാന ചിത്രമാണു ആദ്യം കണ്ടത്‌. കൈയുടെ ഒരു ചെറിയ ചലനം കൊണ്ട്‌ ഭൂമിയുടെ ഏതു ഭാഗത്തേയ്ക്കും എത്താം. ഒരു പ്രത്യേക സ്വിച്ച്‌ അമര്‍ത്തിയിട്ട്‌ തലയുടെ മുന്നോട്ടുള്ള ചലനം കൊണ്ട്‌ "സൂം" ചെയ്യാം. മട്ടൊരു സ്വിച്ചിനൊപ്പമുള്ള തലയുടെ ചലനങ്ങള്‍ പറക്കുന്ന പ്രതീതിയുണ്ടാക്കും. നടക്കാന്‍ കാലിന്റെ ചലനങ്ങള്‍ മതി. ഇനിയും ഒരുപാടൊരുപാട്‌ കാര്യങ്ങള്‍ വിരല്‍ത്തുമ്പിലൂടെ ചെയ്യാം.

ഒട്ടും സമയം പാഴാക്കാതെ നാട്ടിലേയ്ക്കു പോകാന്‍ തീരുമാനിച്ചു. ഒരു പ്രവാസി ഭാരതീയനു ആദ്യം തോന്നുക നാട്ടിലെ ശുദ്ധവായു ഒന്നാസ്വദിക്കാനാവില്ലേ? ഏഷ്യ, ഇന്ത്യ, കേരള, തിരുവനന്തപുരം, കിളിമാനൂര്‍ എന്നിങ്ങനെ പലപല തലങ്ങലിലൂടെ നീങ്ങി അവസാനം മാജിക്‌ ക്യൂബില്‍ രേഖപ്പെടുത്തിയുട്ടുള്ള വീട്ടിനടുത്തുള്ള ഏട്ടവും അടുത്ത പോയിന്റിലെത്തി. അത്ഭുതം! എല്ലാം നേരില്‍ക്കാണുന്നതുപോലെ. മിക്കവാറും എല്ലാ ചുമരുകളിലും ഇലക്ഷന്‍ പോസ്റ്ററുകള്‍ കാണാം. പരിചയമുള്ള ഒരുപാടു മുഖങ്ങളും. നേര്‍ക്കുനേര്‍ നടന്നു വരുന്ന ഒരു ബാല്യകാല സുഹ്യത്തിനോട്‌ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണു ഒരു കാര്യം മനസിലായത്‌. മറ്റൊരാള്‍ അവിടെ നിന്ന് അവരെയെല്ലാം വീക്ഷിക്കുന്നത്‌ അവര്‍ അറിയുന്നില്ല, പരസ്പരം സംവദിക്കാനും കഴിയുന്നില്ല. നടന്നു വന്ന സുഹ്യത്ത്‌ ദേഹത്തിനുള്ളിലൂടെ കടന്നു പോയപ്പോള്‍ മനസില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഇങ്ങനെ ഒരു യന്ത്രത്തിലൂടെ സാധിക്കാവുന്ന നന്മകളുടെ ലിസ്റ്റിനൊപ്പം ആള്‍ക്കാരുടേയും സമൂഹത്തിന്റേയും സ്വകാര്യതയിലേയ്ക്കുള്ള എത്തിനോട്ടത്തെപ്പട്ടി ആലോചിച്ചപ്പോള്‍ ഞെട്ടലുണ്ടായി.

വീട്ടിലേക്കു നടന്നു നോക്കാന്‍ തന്നെ തീരുമാനിച്ചു. പുതിയ റോഡ്‌, പാലങ്ങള്‍, കലുങ്കുകള്‍, എല്ലാം ഒരു വ്യത്യാസവുമില്ലാതെ. രാവിലെ പെയ്ത മഴയിലാവണം, വെള്ളം അവിടവിടെ കെട്ടിക്കിടക്കുന്നു. കൊയ്തൊഴിഞ്ഞ പാടങ്ങള്‍ ഇരു വശവും. പാടത്തിനക്കരെയായി തെങ്ങിന്‍ തോട്ടങ്ങകളും വാഴത്തോപ്പുകളും. അകലെ കുന്നിന്‍ മുകളിലായി പടര്‍ന്നുകിടക്കുന്ന റബ്ബര്‍ മരങ്ങള്‍ക്ക്‌ വലിപ്പം കുറച്ചു കൂടിയോ... എതിരെ വരുന്ന പരിചയക്കാരോടും അയല്‍ വാസികളോടും സംസാരിക്കാനാവുന്നില്ലല്ലോ എന്നായിരുന്നു മനസില്‍. വീടിനടുത്തെത്തുന്തോറും നെഛിടിപ്പ്‌ കൂടി വന്നു.

പുറത്തെങ്ങും ആരേയും കണ്ടില്ല. പൂമുഖത്തെയ്ക്കുള്ള വാതില്‍ തുറന്നിരിക്കുന്നു. അകത്തെയ്ക്കു നോക്കിയാല്‍ ഏട്ടവും അകലെയായി അടുക്കളയ്ക്കടുത്തുള്ള വര്‍ക്ക്‌ ഏരിയ കാണാം. അമ്മയല്ലേ അവിടിരിക്കുന്നത്‌? കൂടെ 'ഭാരതപര്യടന'ത്തിനു പോയിരിക്കുന്ന വാമഭാഗവും. വല്ലാത്ത സന്തോഷം തോന്നി. അവരുടെ അടുത്തേയ്ക്കെത്താന്‍ ധ്യതിയായി. പെട്ടന്നു തന്നെ വീട്ടിനുള്ളിലേയ്ക്കു കയറാന്‍ തുടങ്ങി.

മഴയില്‍ നനഞ്ഞു കിടന്നിരുന്ന റബര്‍ ചവിട്ടു മെത്ത ആദ്യത്തെ കാല്‍ വയ്പ്പില്‍ത്തന്നെ തെന്നി മാറി. കൈകള്‍ ഒരു താങ്ങിനായി പരതി. കാലുകള്‍ മുന്നിലേയ്ക്ക്‌ മുകളിലേയ്ക്കുയര്‍ന്നപ്പോള്‍ തല പിന്നിലേയ്ക്ക്‌ താഴെയ്ക്ക്‌ അതിവേഗം വന്ന് ശക്തിയായി തറയിലേയ്ക്കമര്‍ന്നു. വേദന... വേദന... അമ്മേ...

പരവതാനിയുടെ നനുനനുപ്പ്‌ മുഖത്തറിയാം. ആരോ കുലുക്കി വിളിക്കുന്നു... "സര്‍, ആര്‍ യു ഓക്കേ..?" ഈ സ്യൂട്ട്‌ ധരിച്ചയാള്‍ ആരാണ്‌? എന്തിനാണ്‌ ചുറ്റും നടന്നു പോകുന്നവര്‍ എന്നെ തുറിച്ചു നോക്കുന്നത്‌? സോഫയില്‍ നിന്ന് എങ്ങനെയാണു ഞാന്‍ താഴെ വീണത്‌? ഞെട്ടിപ്പിടഞ്ഞെഴുന്നെറ്റ്‌ സ്ഥലകാല ബോധം വരുത്തി. തല തടവിക്കൊണ്ട്‌ സോഫയിലേയ്ക്കിരുന്നു.

സുസ്മേര വദനനായി അതാ വരുന്നു ജാപ്പനീസ്‌ സുഹൃത്ത്‌. പതിവു അഭിവാദങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. നമുക്കു ഇന്നൊരു അത്ഭുത ലോകത്തു പോകണം, "മാജിക്കല്‍ റിയാലിറ്റി ക്യൂബ്‌..."

തല മെല്ലെ തടവി നോക്കി... വേദനയുണ്ടോ... അറിയില്ല...

1 comment:

Tom Mangatt said...

ഉല്ലാസേ, ഇതു നേരത്തെ വായിച്ച ഓര്‍മ. എവിടെയായിരുന്നു? ചിന്തയിലാണോ?
-ടോം മങ്ങാട്ട്